കണ്ണൂർ : ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാൽ മോശമാണെന്ന ആരോപണമുയർത്തി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണെന്നും പാർലമെന്റ് ക്യാന്റനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം ഭരിക്കുന്നത് തീവ്രഹിന്ദുത്വ നിലപാടുള്ളവരാണെന്നും ജനജീവിതത്തെ ഇത് സാരമായി ബാധിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഭരണഘടന മൂല്യങ്ങളെ കേന്ദ്രസർക്കാർ തകർക്കുന്നുവെന്നും കോർപറേറ്റ് താല്പര്യത്തിനു അനുസരിച്ചാണ് ഭരണമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനങ്ങളെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും ആക്ഷേപിച്ചു. ലക്ഷദീപിന് മുകളിൽ സംഘപരിവാർ ബുൾഡോസർ ഉരുളാൻ തുടങ്ങിയിരിക്കുകയാണ്. ആധുനിക ജനാധിപത്യത്തിൽ നിന്നു വ്യതിചലിച്ച് ഹിന്ദുത്വ രാഷ്ട്രീയം ഉയർത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

