കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നമ്പിനാരായണൻ നടത്തിയ ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. എസ് വിജയൻ അടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ ആവശ്യവും ഉന്നയിച്ചിരുന്നത്.
നമ്പി നാരായണൻ ഭൂമി വാങ്ങി നൽകിയതിന് രേഖകൾ ഉണ്ടെങ്കിൽ വിചാരണ കോടതിയിൽ പുതിയ ഹരജി നൽകാം എന്ന് കോടതി പറഞ്ഞു. സിബിഐ ഡിഐജിയായിരുന്ന രാജേന്ദ്രനാഥ് കൗൾ, മുൻ ഡിജിപി രമൺ ശ്രീ വാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നമ്പി നാരായണൻ നടത്തിയ ഭൂമി ഇടപാട് ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം അന്വേഷിക്കണമെന്നായിരുന്നു ഹരജി.
രാജേന്ദ്രനാഥ് കൗളിന്റെയും അഞ്ജലി ശ്രീവാസ്തവയുടെയും പേരിൽ 2004 ൽ തിരുനൽവേലി ജില്ലയിലെ നാൻകുന്നേരിയിലെ സ്ഥലം നമ്പി നാരായണൻ കൈമാറി എന്നാണ് ആരോപണം. രമൺ ശ്രീവാസ്തവയ്‌ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

