ബിജെപിയിലേക്കോ, ആപ്പിലേക്കോ? അമരീന്ദര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി.ഇതിനിടെ, നിര്‍ണായ രാഷ്ട്രീയ നീക്കവുമായി പഞ്ചാബിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ എ.എ.പിയുടെ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ലുധിയാനയിലെത്തി. ഉടന്‍ തന്നെ സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പി.സി.സി. അധ്യക്ഷസ്ഥാനം രാജിവച്ച നവജ്യോത് സിങ് സിദ്ദുവിനെ എ.എ.പിയിലെത്തിക്കാന്‍ നീക്കമുണ്ടെന്നാണു സൂചന. പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കണമെന്നു സിദ്ദുവിനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. വഴങ്ങിയില്ലെങ്കില്‍ സിദ്ദുവിന്റെ വിമര്‍ശകനും അമരീന്ദറുടെ സുഹൃത്തുമായ സുനില്‍ ഝാക്കറെ പി.സി.സി. അധ്യക്ഷനാക്കാനാണു നീക്കം.ബി.ജെ.പിയില്‍ ചേരുമോയെന്ന മാധ്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം അമരീന്ദര്‍ വിസമ്മതിച്ചു. കര്‍ഷക സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് അമിത് ഷായെ അമരീന്ദര്‍ സന്ദര്‍ശിച്ചതെന്നു അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ അറിയിച്ചു. കപൂര്‍ത്തല ഹൗസ്(പഞ്ചാബ് മുഖ്യമന്ത്രിമാരുടെ ഡല്‍ഹിയിലെ വസതി) ഒഴിയുന്നതിന്റെ ഭാഗമാണു ഡല്‍ഹി സന്ദര്‍ശനമെന്നും ഊഹാപോഹങ്ങള്‍ പാടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.കഴിഞ്ഞയാഴ്ചയാണ് അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →