ബഹിരാകാശ സാങ്കേതികവിദ്യയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നൂതനാശയങ്ങള്‍ ഉയര്‍ന്നുവരണം: ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി

ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാ തലങ്ങളിലും യുവതലമുറയുടെ സംഭാവനകളുയര്‍ന്നുവരണമെന്ന് ഡിആര്‍ഡിഒ ചെയര്‍മാനും ഡിഡിആര്‍&ഡി സെക്രട്ടറിയുമായ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു. പ്രത്യേകിച്ച് ബഹിരാകാശമേഖലയില്‍ പേലോഡുകളുടെയും മറ്റും അവശിഷ്ടങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നതരത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഇതിന്  പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. 
തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ (ഐഐഎസ്ടി) ഒന്‍പതാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹങ്ങള്‍, ബഹിരാകാശത്തും ഭൂമിയിലും വെള്ളത്തിനടിയിലും പ്രതിരോധം തീര്‍ക്കാന്‍ ബഹിരാകാശ അധിഷ്ഠിത ആശയവിനിമയ സംവിധാനം, മിനി-മൈക്രോ പേലോഡുകളുടെ സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ രാജ്യം നൂതനാശയങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന്  ശ്രീ. സതീഷ് റെഡ്ഡി  പറഞ്ഞു. 

ബഹിരാകാശ സാങ്കേതികവിദ്യ വികസനത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന നിര്‍ണായക ശക്തിയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഐഐഎസ്ടി ഭരണസമിതി പ്രസിഡന്റ്/ബഹിരാകാശ വകുപ്പ് സെക്രട്ടറി ഡോ. കെ ശിവന്‍ പറഞ്ഞു.

അധ്യയനം തടസ്സമില്ലാതെയും വിട്ടുവീഴ്ചയില്ലാതെയും തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച ഐഐഎസ്ടി ഡയറക്ടര്‍ ശ്രീ എസ് സോമനാഥ് പറഞ്ഞു. വരാനിരിക്കുന്ന നിരവധി പ്രോജക്ടുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഡയറക്ടര്‍ വിവരിച്ചു. പിഎസ്എല്‍വി ദൗത്യത്തില്‍ വിക്ഷേപിക്കാനുള്ള ഇന്റര്‍നാഷണല്‍ സാറ്റലൈറ്റ് പ്രോഗ്രാം ഇന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ (ഇന്‍സ്പയര്‍) കണ്‍സോര്‍ഷ്യത്തിന് കീഴിലുള്ള ഇന്‍സ്പയര്‍ സാറ്റ് 1 വിക്ഷേപണത്തിനു തയ്യാറാണ്. ഏരിസ് 2 പേലോഡ്,  ശുക്രദൗത്യത്തിനായുള്ള ആര്‍പിഎ-വി പേലോഡ്, ഭാവിയിലേക്കുള്ള അത്യാധുനിക ബഹിരാകാശ പേടകം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഐഐഎസ്ടി ചാന്‍സലര്‍ ഡോ.ബി.എന്‍.സുരേഷും പരിപാടിയില്‍ പങ്കെടുത്തു.

വെര്‍ച്വലായി  നടന്ന  ചടങ്ങില്‍ 223 പേര്‍ക്ക് ബിരുദം സമ്മാനിച്ചു. യുജിയില്‍ ഒന്നാമതെത്തിയ ശ്രീ ശശാങ്ക് തോമറിനും പിജിയിലെ ഒന്നാംസ്ഥാനക്കാരന്‍ ശ്രീ സന്ദീപ് സി ആറിനും സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു. അക്കാദമിക്ക്, കോ-കരിക്കുലര്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികച്ച പ്രകടനത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍  ശ്രീ പാര്‍ത്ഥസാരഥി സാമന്തയ്ക്കും ശ്രീ രാഘവ ഹരിഹരനും നല്‍കി.

Share
അഭിപ്രായം എഴുതാം