തിരുവനന്തപുരം : മോഷകുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്‌ത കേസില്‍ കുറ്റക്കാരിയെന്ന കണ്ടെത്തിയ പോലീസുകാരിയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിഐജി സഞ്‌ജയ്‌കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വ്‌ഷിച്ചുനല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്‌തില്ലെന്ന വ്യക്തമായ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആറ്റിങ്ങല്‍ ഊരുപൊയ്‌ക സായി ഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്‌ക്ക തമാസിക്കുന്ന കട്ടിയാട് മലമുകള്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും എട്ടുവയസുകാരിയായ മകള്‍ക്കുമാണ് പോലീസുകാരിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. വെളളിയാഴ്‌ച ഉച്ചകഴിഞ്ഞ് ആറ്റിങ്ങല്‍ മൂന്നുമുക്ക് ജംങ്‌ഷനിലാണ് സംഭവം. പോലീസ് വാഹനത്തിനടുത്തുനില്‍ക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പോലീസുകാരി തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് കവര്‍ന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
താന്‍ മോഷ്ടിച്ചില്ലെന്ന് ജയചന്ദ്രന്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. ചോദ്യം ചെയ്യലും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന ഭീഷണിയും കേട്ടു ഭയന്നു കുട്ടി ഉറക്കെ കരഞ്ഞു.. ഇതിനെിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരി മോഷണം പോയെന്ന് പറഞ്ഞ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ്ങ് ചെയ്‌ത ഫോണ്‍ കാറിനുളളിലെ ബാഗില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.നടുറോഡിലെ വിചാരണ കണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്‌തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.

