ഇടുക്കി: ആന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ കുറ്റം സമ്മതിപ്പിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. ഇടുക്കി ചിന്നക്കനാലിൽ 301 കോളനിയിൽ താമസിക്കുന്ന ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട സുരേഷും ഭാര്യ ബിജി സുരേഷും ആണ് പരാതി നൽകിയത്. 13 – 08 – 21 വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പരാതി ഇപ്രകാരമാണ്.
ആദിവാസി മന്നാൻ സമുദായത്തിൽപെട്ട ഞങ്ങൾ (സുരേഷും ഭാര്യ ബിജി സുരേഷും) രണ്ടു മക്കൾക്കൊപ്പം 18 വർഷക്കാലമായി സർക്കാർ പതിച്ചു നൽകിയ ഒരേക്കർ പട്ടയ ഭൂമിയിൽ താമസിച്ചുവരികയാണ്. വന്യമൃഗങ്ങളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ്.
പതിമൂന്നാം തീയതി വെള്ളിയാഴ്ച പുലർച്ചെ എട്ടര മണിയോടുകൂടി ചിന്നക്കനാൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉള്ള ആറ് പേർ വീട്ടിൽ കടന്നുവന്ന് ക്രൂരമായി മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. സുരേഷ് വീട്ടിൽ നിന്ന് ഓടി. ഒറ്റയ്ക്കായ ബിജി സുരേഷിനെ വീണ്ടും മർദ്ദിച്ചു.
അന്ന് പുലർച്ചെ പരിസരത്ത് ഏതോ കാരണത്താൽ ഒരു കാട്ടാന ചെരിഞ്ഞു. അത് ഷോക്കേറ്റ് ചെരിഞ്ഞതാണെന്നും അവർ വലിച്ച ഇലക്ട്രിക് കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്നും അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പറഞ്ഞാണ് മർദ്ദിച്ചത്. ഈ സംഭവവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. വീടിനു താഴെ കിണറ്റിൽ നിന്ന് വെള്ളം എടുക്കാനായി ഇട്ടിരിക്കുന്ന ഇൻസുലേറ്റ് ചെയ്ത വയർ അല്ലാതെ മറ്റൊന്നും അവിടെ ഇല്ല. നീതി ലഭിക്കണം. കുറ്റം ചെയ്തവർക്കെതിരെ നടപടി എടുക്കണം.

