കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട. നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് ജി-9456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയില്‍ നിന്ന 3.36 കിലോ സ്വർണ മിശ്രിതം പിടിച്ചെടുത്തു. ശരീത്തില്‍ പലഭാഗങ്ങളിലായി ഒളിപ്പിച്ചും കാലിൽ സോക്‌സിന് മുകളിൽ കെട്ടി വച്ചും ആണ് ഇയാള്‍ സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്നും ഇതേ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശിയില്‍ നിന്നും 501 ഗ്രാം സ്വർണം കണ്ടെടുത്തു. ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാളും ശ്രമിച്ചത്. കണ്ണൂരിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഷാർജയിൽ നിന്നുള്ള ഐ എക്സ് 354 വിമാനത്തിൽ വന്ന കാസർകോട് സ്വദേശി 1069 ഗ്രാം സ്വർണ മിശ്രിതം ആണ് ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
ഇതേ വിമാനത്തിൽ വന്ന മലപ്പുറം കരേക്കോട് സ്വദേശി 854 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ച് പുറത്ത് കടത്താൻ ശ്രമിച്ചു. ഇയാളും സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ആണ് കൊണ്ട് വന്നത്. മൂന്ന് കേസുകള് ഡി ആർ ഐ നൽകിയ വിവരപ്രകാരമാണ് പിടികൂടിയത് എന്ന് എയർപോർട്ട് ഇൻന്‍റലിജൻസ് അധികൃതർ അറിയിച്ചു. പിടിച്ചടുത്ത സ്വര്‍ണത്തിന് രണ്ട് കോടി നാൽപത് ലക്ഷം രൂപ വില വരും.

