ലഖ്‌നൗ: കനത്ത മഴയിൽ നദികളിലെ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശ് വെള്ളപ്പൊക്കത്തിന്റെ പിടിയിലമർന്നു. 12/08/21 വ്യാഴാഴ്ച രാവിലെ പുറത്തു വരുന്ന റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക ബാധിതമായ ഉത്തർപ്രദേശിലെ ഗ്രാമങ്ങളുടെ എണ്ണം 605 ൽ നിന്ന് 1,243 ആയി ഉയർന്നു. 5.46 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു.
മിർസാപൂർ (404 ഗ്രാമങ്ങൾ), പ്രയാഗ്രാജ് (169), ജലൗൺ (114), ബന്ദ (79), ഹമിർപൂർ (76), ബല്ലിയ (68), വാരാണസി (58) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 11/08/21 ബുധനാഴ്ച സംസ്ഥാനത്ത് 13.1 മില്ലീമീറ്റർ ശരാശരി മഴ രേഖപ്പെടുത്തി, ഇത് സാധാരണ മഴയുടെ 154% ആണ്.
സംസ്ഥാന ജലസേചന വകുപ്പിന്റെ അഭിപ്രായത്തിൽ, ബുഡൗൺ, മിർസാപൂർ, പ്രയാഗ്രാജ്, വാരാണസി, ഗാസിപൂർ, ബല്ലിയ എന്നിവിടങ്ങളിൽ ഗംഗ അപകടാവസ്ഥയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. 24 മണിക്കൂറിനുള്ളിൽ പതിനൊന്ന് ജില്ലകളിൽ 25 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചതായി വ്യാഴാഴ്ച രാവിലെ അധികൃതർ അറിയിച്ചു.

