മലപ്പുറം: പുകയുന്ന വിവാദങ്ങൾ ചർച്ചചെയ്യാൻ മുസ്‍ലിം ലീഗ് നേതൃയോഗം 07/08/21 ശനിയാഴ്ച ചേരും. മുഈനലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലീഗ് യോഗം.
അതേസമയം ചന്ദ്രികയിലെ മുഈനലി തങ്ങളുടെ ഇടപെടലുകൾ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണെന്ന് സ്ഥിരീകരിക്കുന്ന ഹൈദരലി തങ്ങളുടെ കത്തും 06/08/21 വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു .
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് ലീഗ് നേതൃയോഗത്തിലേക്ക് നയിച്ചത് .
ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് മലപ്പുറം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം ചേരുക . മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയുടെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും . പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയെടുക്കുന്നത് കീഴ്‌വഴക്കങ്ങൾക്ക് എതിരാകും എന്നതും നടപടിക്ക് തടസമാകും .
കുടുംബാംഗങ്ങളുമായും പാർട്ടി തലത്തിലും ചർച്ച നടത്തി തീരുമാനമെടുക്കുമെനന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം .
ചന്ദ്രികക്കെതിരെ അന്വേഷണം വന്നപ്പോഴാണ് മുഖപത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ മുഈനലിയെ ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയത് എന്നാണ് വിവരം. ചന്ദ്രികയുടെ പ്രവർത്തനം ശരിയായ വഴിയിലല്ലന്ന് മുഈനലി ഹൈദരലി തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
മുഈനലി തങ്ങൾ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലേക്ക് മുന്നറിയിപ്പില്ലാതെ വന്നതാണെന്ന വാദം തകർക്കുന്നതാണ് ഹൈദരലി തങ്ങളുടെ കൈപ്പടയിലുള്ള കത്ത്.

