തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധിയകയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണമാണ് നടന്നതെന്ന് മുഖ്യമന്ത്രി 02/08/21 തിങ്കളാഴ്ച സഭയില്‍ പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചെന്നും പ്രാദേശിക ചാനലും സാമൂഹിക മാധ്യമങ്ങളും വഴി തെറ്റായ പ്രചാരണം നടന്നെന്നുമാണ് പൊലീസ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തുവന്നിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളു കൂടുകയും തുടര്‍ന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പൊലീസ് നല്‍കിയ വിശദീകരണം.



