ചെന്നൈ | നടനും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയ് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി ഇന്ന് (മെയ്10 ) സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചക്ക് 3:15 ന് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഭൂരിപക്ഷം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് അനുമതി നൽകി . വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷമാണ് വിജയ് ഭൂരിപക്ഷം ഉറപ്പിച്ചത്.
59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ ദ്രാവിഡ വംശജനല്ലാത്ത ആദ്യ മുഖ്യമന്ത്രി എന്ന പ്രത്യേകതയും വിജയ്ക്ക് ഉണ്ടാകും. തമിഴ്നാട് രാഷ്ട്രീയ ത്തിൽ 62 വർഷമായി തുടരുന്ന ഡി എം കെ – എ ഐ എ ഡി എം കെ ആധിപത്യം തകർത്തുകൊണ്ടാണ് വിജയ്യുടെ ടി വി കെ അധികാരത്തിലേറുന്നത്.
ടി വി കെ നേതാക്കൾക്കൊപ്പം ഗവർണറെ സന്ദർശിച്ചാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്
234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 120 എം എൽ എ മാരുടെ പിന്തുണാ കത്ത് വിജയ് ഗവർണർക്ക് കൈമാറി. ടി വി കെ നേതാക്കൾക്കൊപ്പം ഗവർണറെ സന്ദർശിച്ചാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. മുൻപത്തെ കൂടിക്കാഴ്ചകളിൽ ആവശ്യമായ അംഗങ്ങളുടെ കത്ത് ഹാജരാക്കാൻ കഴിയാത്തതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ വിടുതലൈ ചിരുതൈഗൽ കക്ഷിയും (വി സി കെ) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടി വി കെ) പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്. .
പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷങ്ങൾ .
സഖ്യകക്ഷിയായ വി സി കെ ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എം എൽ എ മാരെ ഹൈദരാബാദിലേക്കും ടി വി കെ എം എൽ എ മാരെ മാമല്ലപുരത്തെ റിസോർട്ടിലേക്കും മാറ്റിയിരുന്നു. വിജയിന്റെ വിജയവാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചു.