ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ മികച്ച വിജയം

ലഖനൗ : ഉത്തര്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി. 75 ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 ലും ബിജെപി വിജയിച്ചു. അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ ആറുസീറ്റ്‌ മാത്രമേ ലഭിച്ചുളളു. 2016ല്‍ ഇതേ സീറ്റുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ സമാജ്‌ വാദി പാര്‍ട്ടി ജയിച്ചിരുന്നു. അന്ന്‌ ബിജെപിയാണ്‌ തകര്‍ന്നടിഞ്ഞത്‌. പക്ഷെ 2017ല്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍കുതിപ്പാണ്‌ നടത്തിയത്‌. 403 സീറ്റില്‍ 300ലധികം സീറ്റ്‌നേടിഅന്ന്‌ അധികാരം പിടിച്ചു. പാര്‍ലമെന്‍റംഗമായിരുന്ന യോഗി ആദിത്യനാഥിനെ പാര്‍ട്ടിനേതൃത്വം മുഖ്യമന്ത്രിയാക്കുകയും ചെയ്‌തു.

യുപിയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ്‌ അടുക്കുകയാണ്‌. അതിന്‌ മുന്നോടിയായിട്ടാണ്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതില്‍ ബിജെപി വിജയിക്കുകയും ചെയ്‌തു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലവും നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലവും തമ്മില്‍ ബന്ധപ്പെടുത്തേണ്ടെന്ന്‌ എസ്‌പി നേതാക്കള്‍ പറയുന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പ്രദേശിക വിഷയങ്ങള്‍ മാത്രമാണ്‌ പ്രതിഫലിക്കുകയെന്നും നിയമ സഭാ തെരഞ്ഞെടുപ്പ്‌ യോഗി ആദിത്യനാഥിന്റെ നയങ്ങക്കെതിരെ വിധിയെഴുത്താവുമെന്നും എസ്‌.പി നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന്‌ ബിജെപി അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ്‌ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം അലാഹബാദില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച്‌ എസ്‌.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ്‌ അവരെ ബലമായി അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.

യുപിയില്‍ 3000 ത്തോളം ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളുണ്ട്‌. 75 ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷ പദവിയിലേക്കുളള തെരഞ്ഞെടുപ്പാണ്‌ നടന്നത്‌. 25 ബിജെപി പ്രതിനിധികളും ഒരു എസ്‌പിയുടെ പ്രതിനിധിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മായാവതിയുടെ ബിഎസ്‌പി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 2016ല്‍ എസ്‌പിയുടെ 30 ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷന്മാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന്‌ അഖിലേഷ്‌ യാദവായിരുന്നു മുഖ്യമന്ത്രി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →