ഗൃഹനാഥന്‍ ഒടുവില്‍ നാട്ടിലെത്തിയത് മൃതദേഹമായി. ഒന്നര മാസം മുമ്ബ് സൗദിയിലെ റിയാദില്‍ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെത്തിച്ചത്.
പാസ്പോര്‍ട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്താനാവാതെ സൗദിയില്‍ കഴിയുകയായിരുന്നു. എന്നെങ്കിലും രത്നകുമാര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മക്കളായ സോനുകുമാറും സനുകുമാറും.
ഭര്‍ത്താവിനെക്കുറിച്ച് നെഞ്ചുപിടയുന്ന ഓര്‍മകളാണ് പാലക്കുഴ കരിമ്ബന കോഴിപ്ലാക്കില്‍ മോളിക്കുള്ളത്. ഡല്‍ഹിയില്‍ ടൈപ്പിസ്റ്റായി ജോലിചെയ്യുന്ന കാലത്താണ് മോളി രത്നകുമാറുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
കുടുംബം കരകയറ്റാനാണ് ചിറയിന്‍കീഴ് ശാസ്തവട്ടം ചരുവിള വീട്ടില്‍ രത്നകുമാര്‍ 30 വര്‍ഷം മുമ്ബ് ഗള്‍ഫിലെത്തിയത്.
ഫര്‍ണിച്ചര്‍ സ്ഥാപനത്തിലായിരുന്നു ജോലി. ഇടയ്ക്ക് നാട്ടില്‍ വരുമായിരുന്നു. 19 വര്‍ഷം മുമ്ബ് ജോലിചെയ്തിരുന്ന സ്ഥാപനം തീപിടിത്തത്തില്‍ നശിച്ചതോടെ ജോലി നഷ്ടപ്പെട്ടു. കൈവശമുണ്ടായിരുന്ന രേഖകളും നശിച്ചു. ഇതോടെ അവിടെ കുടുങ്ങി.
ഇതിനിടയില്‍ പ്രമേഹരോഗ ബാധിതനായി. നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രേഖകളില്ലാത്തതിനാല്‍ ഒളിവ് ജീവിതമായിരുന്നു. ചെറിയ ജോലികളൊക്കെ ചെയ്താണ് കഴിഞ്ഞിരുന്നത്. ഫോണ്‍ വിളിക്കുമ്ബോള്‍ എങ്ങനെയും ഒരു ദിവസം നാട്ടിലെത്തുമെന്ന് പറയാറുണ്ടായിരുന്നുവെന്ന് മോളി തേങ്ങലോടെ പറഞ്ഞു.

