രാജ്യത്തിന്റെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ കൊറോണ വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ‘ജാൻ ഹേ തോ ജഹാൻ ഹേ ‘ ബോധവൽക്കരണ പ്രചാരണ പരിപാടിക്ക് ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി തുടക്കം കുറിച്ചു. രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വാക്സിനേഷൻ യജ്ഞം സംബന്ധിച്ച് ചില നിക്ഷിപ്ത തൽപരകക്ഷികൾ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും കുറയ്ക്കുക എന്നതും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു .
രാജ്യത്ത് ചില പ്രദേശങ്ങളിൽ കൊറോണ വാക്‌സിനുകളെക്കുറിച്ച് കിംവദന്തികളും ആശങ്കകളും പ്രചരിപ്പിക്കാൻ ചില നിക്ഷിപ്ത തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശിലെ രാംപൂരിലെ ചമ്രാവയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച ശ്രീ നഖ്‌വി പറഞ്ഞു.
ന്യൂനപക്ഷകാര്യ മന്ത്രാലയം, വിവിധ സാമൂഹിക വിദ്യാഭ്യാസ സംഘടനകൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ, വഖഫ് ബോർഡുകൾ, അവയുമായി ബന്ധപ്പെട്ട സംഘടനകൾ, സെൻട്രൽ വഖഫ് കൗൺസിൽ, മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ , എൻജിഒകൾ, വനിതാ സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെ, വരും ദിവസങ്ങളിൽ രാജ്യമെമ്പാടും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു .
വിവിധ മതനേതാക്കൾ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, വൈദ്യശാസ്ത്രം, ശാസ്ത്രം, മറ്റ് മേഖലകളിൽ നിന്നുള്ള പ്രമുഖർ വാക്സിനേഷൻ സ്വീകരിക്കുന്നതിനെ പറ്റി ഫലപ്രദമായ സന്ദേശങ്ങൾ ജനങ്ങൾക്ക് നൽകിവരുന്നു. വാക്സിനേഷനെ പറ്റി ബോധവൽക്കരണം നടത്തുന്നതിന് തെരുവ് നാടകങ്ങളും രാജ്യത്തുടനീളം സംഘടിപ്പിക്കും.
ജനങ്ങളിൽ,കൊറോണ വാക്‌സിനുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പ്രമുഖരുടെ വീഡിയോ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും.രാജ്യത്തെ മറ്റ് നിരവധി പ്രമുഖരും, വരും ദിവസങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമാകും.

