യുപിയിൽ മാധ്യമ പ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു; മരണം മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം

ലഖ്‌നൗ: മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം മാധ്യമ പ്രവർത്തകനെ വാഹന അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനൽ റിപ്പോർട്ടറായിരുന്ന സുലഭ് ശ്രീവാസ്‌തവയെ ആണ് 13/06/21 ഞായറാഴ്ച രാത്രി അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്‌ച രാത്രി 11 മണിയോടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് സുലഭ് മരിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ ഒരു ഇഷ്‌ടിക ചൂളയോട് ചേർന്നുള്ള ഭാഗത്താണ് അപകടത്തിൽപ്പെട്ട നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ചൂളയിൽ ജോലി ചെയ്യുന്നവരാണ് സുലഭിനെ കണ്ടെത്തിയത്.

സുലഭിൻ്റെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ വിളിച്ച് അപകടവിവരം തൊഴിലാളികൾ അറിയിച്ചിരുന്നു. ആംബുലൻസ് വിളിച്ചുവരുത്തി മാധ്യമപ്രവർത്തകനെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയതും ചൂളയിലെ തൊഴിലാളികളാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും സുലഭ് മരിച്ചിരുന്നു. ഇതോടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ രംഗത്തുവന്നു. സുലഭിൻ്റെ മുഖത്ത് പരിക്കേറ്റിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സുലഭിൻ്റെ വസ്‌ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. മാഫിയയിൽ നിന്നും ജീവന് ഭീഷണയുമുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.

എന്നാൽ, സുലഭിൻ്റേത് അപകട മരണമാണെന്ന് പ്രതാപ്‌ഗഡിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര ദ്വിവേദി പറഞ്ഞു. ബൈക്കിൽ സുലഭ് തനിച്ചാണ് യാത്ര ചെയ്‌തത്. ഹാൻഡിൽ തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മദ്യമാഫിയക്കെതിരെ ജൂൺ ഒമ്പതിന് റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് സുലഭ് പോലീസിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആരോ പിന്തുടരുന്നതായി അനുഭവപ്പെട്ടു. താനും കുടുംബവും ആശങ്കയിലാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.

മാധ്യമ പ്രവർത്തകൻ്റെ മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തുവന്നു. സർക്കാർ ഉറങ്ങുകയാണെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →