അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാന്‍ അമ്മ സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്ന ഐസിസ്‌ പ്രവര്‍ത്തകരായിരുന്ന നാല്‌ മലയാളി യുവതികളില്‍ തിരുവനന്തപുരം മണക്കാട്‌ സ്വദേശിനി നിിമിഷ ഫാത്തിമയെ തിരികെയെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ അമ്മ ബിന്ദു പറഞ്ഞു. നിമിഷയെ കൂടാതെ സോണിയാ സെബാസ്‌റ്റിയന്‍, മെറിന്‍ ജേക്കബ്ബ്‌ ,റഫീല എന്നീ യുവതികളും ജയിലില്‍ ഉണ്ട്‌. മകളുടെ മോചനത്തിനായി കഴിഞ്ഞ ആറുവര്‍ഷമായി പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന്‌ ബിന്ദു പറഞ്ഞു. അതിനിടെയാണ്‌ ഇപ്പോള്‍ അഫ്‌ഗാന്‍ സര്‍ക്കാര്‍ നാടുകടത്താന്‍ തീരുമാനിച്ച നിമിഷ അടക്കമുളള യുവതികളെ ഇന്ത്യ സ്വീകരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌.

മകളെ നാട്ടിലെത്തിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ്‌ നടത്തി പുതിയ ജീവിതം നല്‍കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. ഇന്ത്യയിലെ ഒരു മാധ്യമ പ്രവര്‍ത്തക വഴിയാണ്‌ നിമിഷയുടെ വിവരങ്ങള്‍ ലഭിച്ചത്‌. മാധ്യപ്രവര്‍ത്തക കാബൂളിലെത്തി നിമിഷയുമായി സംസാരിച്ചിരുന്നു. നാട്ടിലേക്ക് വരണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. ഒന്നര വര്‍ഷമായി മകളെക്കുറിച്ച്‌ യാതൊരു വിവരവുമില്ല . ആകുഞ്ഞിനെകൂടി മരണത്തിന്‌ കൊടുക്കണമോയെന്ന്‌ ബിന്ദു ചോദിക്കുന്നു.

കാസര്‍കോട്‌ പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ്‌ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിആയിരിക്കെ 2013 സെപ്‌തംബറിലാണ്‌ നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേര്‌ സ്വീകരിച്ചതെന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ . പഠന കാലത്താണ്‌ നിമിഷയെ കാണാതാവുന്നത്‌. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ കാസര്‍കോട്‌ പോലീസ്‌ കേസ്‌ രജിസറ്റര്‍ ചെയ്‌തു. അന്വേഷണത്തില്‍ നിമിഷ മതം മാറി സഹപാഠിയായിരുന്ന ബെക്‌സന്‍ വിന്‍സെന്‍റിനൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. ഇയാളുമായുളള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കി. കോഴിക്കോട്‌ സ്വദേശി റാഹയും ഹോസ്‌റ്റലില്‍ ഒരുമിച്ചുതാമസിച്ച റജീബയുമാണ്‌ നിമിഷയെ മതപരിവര്‍ത്തനത്തിലേക്കും തുടര്‍ന്ന്‌ ബെക്‌സന്‍ വിന്‍സന്‍റുമായുളള വിവാഹത്തിലേക്കും നയിച്ചത്‌.

മകളെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ അമ്മ ഹൈക്കോടതിയി്‌ല്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയെങ്കിലും നിയമ നടപടികള്‍ക്കൊടുവില്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന നിമിഷയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. .പിന്നീടാണ്‌ നിമിഷയുള്‍പ്പെടെ നാല്‌ യുവതികള്‍ അഫ്‌ഗാനിസ്ഥാനിലേക്ക് കടന്നത്‌. നാലുപേരുടേയും ഭര്‍ത്താക്കന്മാര്‍ ഐസിസില്‍ ചേര്‍ന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടെ അവര്‍ കൊല്ലപ്പെട്ടപ്പോഴാണ്‌ യുവതികള്‍ അഫ്‌ഗാന്‍ പോലീസില്‍ കീഴടങ്ങിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →