കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു വിശദീകരണം തേടി ഹൈക്കോടതി. 11/06/21 വെള്ളിയാഴ്ചയ്ക്കു മുൻപു വിശദീകരണം നൽകണമെന്നാണു നിർദേശം. പ്രതി തൃശൂർ മുണ്ടൂർ സ്വദേശി പുലിക്കാട്ടിൽ മാർട്ടിൻ ജോസഫാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പരാതി നൽകി രണ്ടു മാസം കഴിഞ്ഞിട്ടും അറസ്റ്റുണ്ടാകാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നതിനിടെയാണ് ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. ഇതിനിടെ പ്രതി സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2021 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് പീഡനം നടന്നത്. എറണാകുളത്ത് ജോലി ചെയ്ത് വരുമ്പോഴാണ് യുവതിയും തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫും പരിചയപ്പെടുന്നത്. മാസം 40,000 രൂപ വീതം തിരിച്ചുനല്‍കാമെന്ന ഉറപ്പിൽ പ്രതി യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, പണം തിരികെ കിട്ടിയില്ല.
പരിചയം മുതലാക്കി യുവതിയെ ഫ്ലാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ലാറ്റിന് പുറത്തുപോകുകയോ വിവരം പുറത്തുപറയുകയോ ചെയ്താല്‍ വിഡിയോ പുറത്തുവിടുെമന്ന് ഭീഷണിപ്പെടുത്തി. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക എന്നിങ്ങനെ ശാരീരികമായ അതിക്രമങ്ങളുമുണ്ടായിരുന്നു.
പിന്നീട് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോള്‍ യുവതി ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം പുറത്തു പറയേണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രതി ഭീഷണി തുടർന്നതോടെ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. ഇതറിഞ്ഞ് പ്രതി വീണ്ടും ഭീഷണി മുഴക്കിയിരുന്നു.

