തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സർക്കാരിനു മുന്നിൽ നഷ്ടക്കണക്കുകൾ അവതരിപ്പിച്ച് ബെവ്‌കോ. ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം.
എന്നാൽ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത 25/05/21 ചൊവ്വാഴ്ച സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. മാത്രവുമല്ല ശമ്പളം, കട വാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വച്ചത്.
വിഷയത്തിൽ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്.
അതേസമയം, മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.

