സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് ജീവിതം

ആലപ്പുഴ: ‘കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും’ എന്നൊരു മുദ്രാവാക്യം ഒരുകാലത്ത് കേരളത്തിൽ മുഴങ്ങിയിരുന്നു. മുദ്രാവാക്യത്തിൽ സൂചിപ്പിച്ചതു പോലെ കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രിയായി കേരളം ഭരിച്ചില്ല. എങ്കിലും കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പടിയിറക്കത്തിന്റെയുമൊക്കെ സമാനതകളില്ലാത്ത ഒരേട് എഴുതിച്ചേർക്കാൻ ധീരയായ ആ നേതാവിന് സാധിച്ചു. 

1919 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമൻ്റെയും പാർവതിയമ്മയുടെയും മകളായാണ് ജനനം. തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെൻറ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. ’54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം.

1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു.

പാർട്ടിക്കെതിരായ പരാമർശങ്ങളെ തുടർന്ന് 1994 ജനുവരിയിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടിയുണ്ടാക്കി അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി.

1996ലും 2001ലും യു.ഡി.എഫ് മുന്നണിക്കൊപ്പം ചേർന്ന് അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ദീർഘകാലത്തിനുശേഷം തോൽവിയറിഞ്ഞു. 2011ലും തോൽവി ആവർത്തിച്ചു. അവസാന കാലത്ത് ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഗൗരിയമ്മ പരിഭവിച്ചിരുന്നു.

ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ ‘ആത്മകഥ’ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →