ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണ ഭീക്ഷണി തടയാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ല കളക്ടർ എ അലക്സാണ്ടർ. ജിയോ ബാഗുകളും കല്ലും കൊണ്ട് പ്രതിരോധിക്കുന്നതിനായി കാത്തിരിക്കാതെ അടിയന്തിരമായി മണൽ ചാക്കുകൾ അടുക്കുന്ന പ്രവത്തികൾ ചെയ്യാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയുന്നതിനായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലായിരുന്നു നിർദ്ദേശം.
കല്ലിന്റെ വില റിവേഴ്‌സ് ചെയ്ത് കിട്ടുന്ന മുറക്ക് 242 മീറ്റർ വരുന്ന വീടുകൾ വരുന്ന ഭാഗത്ത് കല്ല് ഇറക്കി കടലാക്രമണം പ്രതിരോധിക്കാനും ബാക്കി സ്ഥലങ്ങളിൽ ജിയോ ബാഗ് നിരത്താനുമാണ് തീരുമാനം. തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞിരിക്കുന്ന മണൽ നീക്കം ചെയ്ത് പൊഴിയുടെ വടക്ക് കൊണ്ടിടാനും നിർദ്ദേശം നൽകി. യോഗത്തിൽ എ. എം. ആരിഫ് എംപി, നിയുക്ത എം.എൽ.എ. പി. പ്രസാദ്, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സദാശിവ മുരളി, തഹസിൽദാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



