ആലപ്പുഴ: പുതിയ പിണറായി മന്ത്രിസഭയിൽ മന്ത്രിയാകാന്‍ അവകാശ വാദമുന്നയിച്ച് കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ്. എംഎല്‍എയായതോടെ തനിക്ക് മന്ത്രിയാകാനുള്ള യോഗ്യതയായി.തനിക്കും എ കെ ശശീന്ദ്രനും യോഗ്യതയുണ്ട്. ഇതില്‍ ആര് മന്ത്രിയാകണമെന്ന് പാര്‍ടി തിരുമാനിക്കും. മന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് കെ തോമസ് 04/05/21 ചൊവ്വാഴ്ച പറഞ്ഞു.
മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററെ തോമസ് കെ തോമസ് നേരില്‍ കണ്ടു. മുന്‍ മന്ത്രിയും കുട്ടനാട് മുന്‍ എംഎല്‍എയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനുമാണ് തോമസ് കെ തോമസ്. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഇത്തവണ തോമസ് കെ തോമസ് എന്‍സിപിക്കു വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.
തനിക്ക് മന്ത്രി സ്ഥാനം വേണമെന്നാണ് അദ്ദേഹം ടി പി പീതാംബരന്‍ മാസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. എലത്തൂര്‍ സീറ്റില്‍ നിന്നു വിജയിച്ച എ കെ ശശീന്ദ്രനാണ് എന്‍സിപിയുടെ മറ്റൊരു എം എല്‍എ. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ എ കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. ഇക്കുറിയും ശശിന്ദ്രന്‍ എലത്തൂരില്‍ മല്‍സരിച്ച് വിജയിച്ചു. നിലവില്‍ തോമസ് കെ തോമസും എ കെ ശശീന്ദ്രനും മാത്രമാണ് എന്‍സിപിയുടെ എംഎല്‍എമാര്‍