കോഴിക്കോട്: കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനായി സമാഹരിച്ച തുകയില്‍ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന യൂത്ത് ലീഗ് നേതാവ് മുന്‍ ജനറല്‍ സെക്രട്ടറി സികെ സുബൈറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏപ്രിൽ 22 വ്യാഴാഴ്ച ചോദ്യം ചെയ്യും. സുബൈറിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യല്‍.
രണ്ടാഴ്ച മുമ്പാണ് ഹാജരാകാനാവശ്യപ്പെട്ട് ഇഡി സുബൈറിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഭാര്യപിതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എത്താൻ സാധിക്കില്ലെന്നും സമയം നീട്ടി നല്‍കണമെന്ന് സുബൈര്‍ ആവശ്യപ്പെടുകയായിരുന്നു.
യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് അന്വേഷണത്തിന് ആധാരാമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നായിരുന്നു ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

