ന്യൂ ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെഎണ്ണം വീണ്ടും ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 513 മരണവും റിപ്പോര്‍ട്ടുചെയ്‌തു. സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതല യോഗം വിളിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കാമെന്ന് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് 6 മുതല്‍ 14 വരെ കാമ്പെയിനുകള്‍ സംഘടിപ്പിക്കും. ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും മരണനിരക്ക് കുറയ്‌ക്കാന്‍ നടപടി സ്വീകരിക്കണമെന്നും രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്‌ഗഡ്, എന്നീ സംസ്ഥാനങ്ങളിലേക്ക് വിദഗ്‌ദ കേന്ദ്ര സംഘത്തെ അയക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മോദി നല്‍കി. പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം (ആരോഗ്യം) വികെ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ കേസുകളില്‍ 80.96 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് മധ്യപ്രദേശ് ,ഗുജറത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് . കോവിഡ് രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ വാണിജ്യ ലോക്‌ഡൗണും രാതി 8 മുതല്‍ രാവിലെ 7വരെ കര്‍ഫ്യൂ വും പ്രഖ്യാപിച്ചു. പകല്‍ നേരങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി 144 പ്രഖ്യാപിച്ചിട്ടുണ്ട്. മാളുകള്‍, റെസ്‌റ്റോറന്‍റുകള്‍ , ബാറുകള്‍ എന്നിവ അടച്ചിടും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില 50 ശതമാനമാക്കി ചുരുക്കി. സിനിമാ തീയേറ്റേറുകള്‍ അടച്ചിടും. 4.4.2021 ഞയറാഴ്ച മാത്രം 49,447 കേസുകളു 277 മരണവും റിപ്പോർട്ടു ചെയ്‌തു.
പ്രതിദിന കേസുകളില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തിയിരിക്കുന്നു. അതേസമയം ഇതുവരെ 7.5 കോടിപേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

