സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇഡി കോടതിയില്‍

കൊച്ചി: സ്വര്‍ണകടത്തുകേസിലെ മൂന്നാംപ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുവദിച്ച് കസ്റ്റംസിന് നല്‍കിയ ഉത്തരവ് തിരിച്ചു വിളിക്കണമെന്നഭ്യര്‍ത്ഥിച്ച് ഇഡി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുരേഷ് കുമാറാണ് സന്ദീപിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. ഈ ഉത്തരവ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടുളള റീകോള്‍ ഹര്‍ജി നാളെ സമര്‍പ്പിക്കാനാണ് ഇഡിയുടെ നീക്കം. ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഇഡി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഫോണിലൂടെ കോടതിയെ അറിയിച്ചു.

സന്ദീപിന്‍റെ കത്ത് സെഷന്‍സ് കോടതിയുടെയും, കത്തിന്‍റെ വിശ്വസനീയത ചോദ്യം ചെയ്യുന്ന പരാതികള്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലിരിക്കെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ നടപടി തെറ്റാണെന്നാണ് ഇഡിയുടെ വാദം. ഇഡി നിയമതടസം ഉന്നയിച്ചതോടെ ഹര്‍ജി പരിഗണിക്കുന്നതുവരെ സന്ദീപിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം ലഭിച്ചെന്നാണ് സൂചന.

സന്ദീപ് നായര്‍ ജയിലില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കയച്ച കത്തിന്‍റെ പേരില്‍ സുനില്‍കുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പുതിയ കേസെടുത്തതും സന്ദീപിനെ ചോദ്യം ചെയ്യാന്‍ അനുമതി വാങ്ങിയതും. സന്ദീപിന്റെ കത്തിന്റെയും ഇഡിക്കെതിരെ പോലീസുകാരികള്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആദ്യം ഒരു കേസെടുത്തിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ് . സന്ദീപിന്റെ കത്ത് മേല്‍ക്കോടതികളുടെ പരിഗണനയിലിരിക്കെ അതേ വിഷയത്തില്‍ കീഴ്‌ക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ചോദ്യം ചെയ്യാന്‍ അനുവാദം വാങ്ങിയത് തെറ്റായ നടപടിയാണെന്നും അതിനാല്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നുമാണ് ഈഡിയുടെ വാദം. പരാതി നല്‍കാന്‍ സുനില്‍കുമാറിനുളള അവകാശത്തേയും ഇഡി ചോദ്യം ചെയ്യുന്നു.

അന്വേഷണ സംഘത്തിനെതിരെ പ്രതികള്‍ നല്‍കുന്ന തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് ഏജന്‍സികള്‍ കേസെടുക്കാന്‍ തുടങ്ങുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്നും ഇത് സര്‍ക്കാര്‍ കുറ്റവാളികളെ പ്രോത്സാഹിപ്പി ക്കുന്നതുപോലെയാണെന്നും ഇഡി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →