യാങ്കൂൺ: സായുധസേനാദിനമായ 27/03/21 ശനിയാഴ്ച മ്യാൻമാറിൽ സൈനിക ഭരണകൂടത്തിന്റെ കൂട്ടക്കുരുതി. വിവിധ നഗരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവെപ്പിൽ കുട്ടികളുൾപ്പെടെ 114 പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ട്. മ്യാൻമാറിൽ ഇത്രയധികം പ്രതിഷേധക്കാർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈമാസം 14-ന് പോലീസും പട്ടാളവും നടത്തിയ വെടിവെപ്പിൽ തൊണ്ണൂറോളംപേർ കൊല്ലപ്പെട്ടിരുന്നു.
യാങ്കൂണിലെ ദലയിൽ പോലീസ് സ്റ്റേഷനുപുറത്ത് പ്രതിഷേധിച്ചവർക്കുനേരെ സുരക്ഷാഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. മാണ്ഡലയിൽ വിവിധ ഭാഗങ്ങളിൽനടന്ന ആക്രമണങ്ങളിൽ 13 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
സൈന്യത്തിന് അപമാനകരമായ ദിവസമാണിതെന്നും നിരപരാധികളെ കൊന്നൊടുക്കി സായുധദിനം ആഘോഷിക്കുകയാണ് സൈനികമേധാവികളെന്നും പ്രതിഷേധക്കാരുടെ വക്താവ് ഡോക്ടർ സാൻസ കുറ്റപ്പെടുത്തി.
എന്നാൽ, ജനങ്ങളെ സംരക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി മിൻ ആങ് ലേയിങ് പറഞ്ഞു.



