മണ്ണാര്‍ക്കാട്‌ രതീഷ്‌ കൊലക്കേസ്‌: പ്രതികള്‍ക്ക്‌ ജീവപര്യന്തം

പാലക്കാട്‌ : മണ്ണാര്‍ക്കാട്‌ പൊറ്റശേരി സ്വദേശി മേപ്പട്ട മാധവന്‍ മകന്‍ രതീഷ്‌ (22)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തവും 50,000 രൂപ പിഴയും . പ്രതികളായ വിനോദ്‌, രാജുഎന്നിവരെയാണ്‌ പാലക്കാട്‌ ജില്ലാ സെഷന്‍സ്‌ കോടതി -2 ജഡ്‌ജി പി. സൈതലവി ശിക്ഷിച്ചത്‌. 2011 മാര്‍ച്ച്‌ 3-നാണ്‌ കേസിനാസ്‌പദമായ സംഭവം. പൊറ്റശേരി സ്‌കൂളിന്‌ മുമ്പിലുളള ഹരിദാസ്‌ സ്‌മാരകത്തിന്‌ സമീപം രതീഷ്‌ സുഹൃത്തുക്കളുമൊത്ത്‌ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ കൊല നടക്കുന്നത്. മുന്‍ വൈരാഗ്യമാണ്‌ കൊലയ്‌ക്കുകാരണം.

പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ്‌ അനുഭവിക്കണം. പിഴയായി അടക്കുന്ന തുകയില്‍ 25,000രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായും ബാക്കി തുക കൊല്ലപ്പെട്ട രതീഷിന്‍റെ മാതാപിതാക്കള്‍ക്ക്‌ നല്‍കാനും വിധിയിലുണ്ട്‌.

സി.ഐ കെ.സുരേഷ്‌ ബാബുവാണ്‌ ആദ്യം കേസന്വേഷിച്ചത്‌. പിന്നീട്‌ സിഐ മാരായ സിനോജ്‌ ,ശിവദാസന്‍, എന്നിവര്‍ തുടരന്വേഷണം നടത്തുകയും സിഐ എം കൃഷ്‌ണന്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസില്‍ 22 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. അഡ്വ . ആര്‍ ആനന്ദാണ്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →