വടകര: ഇടതുമുന്നണിയുടെയും സി പി എമ്മിന്റെയും അഭിമാന പോരാട്ടം നടക്കുന്ന വടകരയിൽ യു ഡി എഫ് പിൻതുണയുള്ള ആർ എം പി സ്ഥാനാർത്ഥിയായ കെ കെ രമയ്ക്കെതിരെ മത്സര രംഗത്തുള്ളത് മൂന്ന് രമമാരാണ്.
ഒരാൾ രമ കെ കെ , മറ്റൊരാൾ രമ കെ ടി കെ , അടുത്തയാൾ വെറും രമ .
കെ കെ രമയ്ക്കെതിരായ അപരരുടെ രംഗപ്രവേശത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സി പി എം നേതാവായ എം സ്വരാജിന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റാണ്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ചിതറിപ്പിക്കാനുള്ള ജനാധിപത്യത്തിലെ തരം താണ തന്ത്രമാണ് പേരിനോട് സാമ്യമുള്ള അപര സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയെന്ന അർത്ഥത്തിൽ തൃപ്പൂണിത്തുറയിൽ വീണ്ടും ജനവിധി തേടുന്ന എം സ്വരാജ് 18/03/21 വ്യാഴാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. സ്വരാജിനെതിരെ അതേ പേരുളള അപരൻ രംഗത്തെത്തുകയും അതിനെതിരെ എതിർ സ്ഥാനാർത്ഥിയായ യു ഡി എഫിലെ കെ ബാബുവിന് അപരൻ വരികയും ചെയ്ത സാഹചര്യത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം. അപരന്മാർ നേടുന്ന വോട്ട് കൊണ്ട് ജയിച്ചാൽ താൻ ലജ്ജിച്ചു മരിക്കുമെന്ന് സ്വരാജ് പറഞ്ഞിരുന്നു. ഏത് മണ്ഡലത്തിലായാലും അപരൻമാരെ രംഗത്തിറക്കുന്നതിനോട് യോജിപ്പില്ലെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു. കൊടുവള്ളിയിൽ എം.കെ മുനീറിനെതിരെ മറ്റൊരു എം.കെ മുനീർ തന്നെ രംഗത്തുണ്ട്.

