പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന ഓഫർ സ്വപ്ന സുരേഷിന് ഇ ഡി നൽകിയെന്ന് സിവില്‍ പൊലീസ് ഓഫീസറുടെ മൊഴി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനോട് പറഞ്ഞത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണനാണെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയിലാണ് രാധാകൃഷ്ണന്റെ പേരുള്ളത്.

ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രൊട്ടക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സിജി വിജയന്‍ മൊഴി നല്‍കിയത് 08/03/21 തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടെന്നും സിജി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് 09/03/21 ചൊവ്വാഴ്ച ഇതേ ഉദ്യോഗസ്ഥനെതിരെയുള്ള മറ്റൊരു മൊഴികൂടി പുറത്തുവന്നിരിക്കുന്നത്.

“ഓഗസ്റ്റ് 13-ാം തീയതി രാത്രി ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന്‍ സാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിട്ടുള്ളതും, ചോദ്യം ചെയ്യുന്നതിനിടയ്ക്ക് ലോക്കറില്‍ നിന്ന് കിട്ടിയ തുക ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നല്‍കിയതാണെന്നും, ആ തുക ചീഫ് മിനിസ്റ്റര്‍ ശിവശങ്കറിന് നല്‍കിയതാണെന്നും പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാം എന്ന് രാധാകൃഷ്ണന്‍ സാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ചോദ്യം ചെയ്ത മേല്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്തതിന് ശേഷം മൊഴി സ്‌ക്രോള്‍ ചെയ്ത് വിടുന്ന സമയം വ്യക്തമായി വായിച്ചില്ല എന്ന് സ്വപ്‌ന പറയാറുണ്ടായിരുന്നു.” സിപിഒ റെജിമോള്‍ പറയുന്നു.

പലപ്പോഴും പുലര്‍ച്ചെ നാലുമണി വരെ ചോദ്യം ചെയ്‌തെന്നും സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോള്‍ മൊഴി നല്‍കി. സ്വപ്നയുടെ ശബ്ദരേഖാ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →