പഞ്ചാബില്‍ തുടര്‍ഭരണം വേണം: രാഷ്ട്രീയ ചാണിക്യന്‍ പ്രശാന്ത് കിഷോറിനെ മുഖ്യോപദേശകനാക്കി അമരീന്ദര്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ തുടര്‍ഭരണം പിടിക്കാന്‍ നേരത്തെ തന്നെ കരുക്കള്‍ നീക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രീയതന്ത്രങ്ങളില്‍ ചാണക്യനായ പ്രശാന്ത് കിഷോറിനെ തന്റെ മുഖ്യോപദേശകനാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. 2017ലും പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയെ ആണ് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഉപയോഗിച്ചത്. 117-ല്‍ 77 സീറ്റും നേടി അന്നു കോണ്‍ഗ്രസ് ജയിച്ചു. പ്രശാന്ത് കിഷോറിനെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി നിയമിച്ച കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. പഞ്ചാബിന്റെ വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. കാബിനറ്റ് റാങ്കോടെയാണ് പ്രശാന്ത് കിഷോറിനെ നിയമിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു.

ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ മമത നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനായുള്ള പ്രചാരണദൗത്യത്തിലാണ് പ്രശാന്ത് കിഷോര്‍. അരവിന്ദ് കെജ്രിവാള്‍, വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് എന്നുവേണ്ട ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒട്ടേറെ പ്രമുഖര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട് പ്രശാന്ത് കിഷോര്‍.2022 ആദ്യം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

Share
അഭിപ്രായം എഴുതാം