വീട്ടിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി കീഴടക്കി

കോതമംഗലം: വാട്ടുപാറയിലെ വീട്ടില്‍ ഒരു രാജവെമ്പാലയെത്തി. വാട്ടുപാറ മീരാന്‍ സിറ്റിക്കുസമീപമുളള സ്വകാര്യ വ്യക്തിയുടെ വീടിന്റെ അടുക്കളയിലാണ് രാജവെമ്പാലയെ കണ്ടത്. 28.02.2021 ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് ഉത്തരത്തില്‍ ഇരിക്കുന്ന രാജവെമ്പാല വീട്ടുടമയുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം ഫോറസറ്റ് സെക്ഷന്‍ ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ദനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അതിസാഹസീകമായി പാമ്പിനെ പിടികൂടുകയായിരുന്നു.

സാബുവിന്റെ കയ്യില്‍നിന്ന് കുതറിമാറി രക്ഷപെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ഒടുവില്‍ രാജവെമ്പാലയെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 14 അടിനീളവും ഉദ്ദേശം 13 വയസ് പ്രായവും ഉളള രാജവെമ്പാലയെ അതിന്റെ സ്വാഭാവിക ആവാസ സ്ഥാനത്ത് തുറന്നു വിടുമെന്ന് സാബു പറഞ്ഞു. പാമ്പുപിടിക്കാന്‍ ലൈസന്‍സുളള പ്രദേശവാസിയായ മാര്‍ട്ടിന്‍ സ്ഥലത്തുണ്ടാായിരുന്നിട്ടും പാമ്പിനെ പിടിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കാതിരുന്നതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരെത്താന്‍ വളരെ വൈകിയതിലും നാട്ടുകാര്‍ പ്രതിഷേധിച്ചു.

തന്നെ പാമ്പുപിടുത്തത്തില്‍ നിന്നും ഒഴിവാക്കുന്നതായി മാര്‍ട്ടിന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ തന്നോട് പകതീര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നതെന്ന് മാര്‍ട്ടിന്‍ മെയ്ക്കമാലി ആരോപിച്ചു. രാവിലെ 9 മണിയോടെ പാമ്പിനെ കണ്ടെത്തിയതിനതുടര്‍ന്ന് വിവരം ഫോറസ്റ്റ ്ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചക്കുഷേഷം രണ്ടുമണിയോടെ മാത്രമാണ് കോടനാടുനിന്നും പാമ്പുപിടുത്ത വിദഗ്ദന്‍ എത്തിയത്.

ഇത്രയും സമയം അയല്‍വാസികളും ജനപ്രതിനിധികളും അടക്കമുളളവര്‍ അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്നു. അപകടകരമായ അവസ്ഥ ഉണ്ടായിട്ടും പാമ്പിനെ പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥയില്‍ തങ്ങളുടെ അതൃപ്തി ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറമ്പേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം