ദില്ലി: 1989ലെ കേന്ദ്ര മോട്ടോര്‍വാഹന ചട്ടം ഭേതഗതി ചെയ്യുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനമനുസരിച്ച് ലൈസന്‍സ് ലഭിക്കാന്‍ നിലവിലുളള ലേണേഴ്‌സ് ലൈസന്‍സ് ,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് , ഫീസ്, ഫോട്ടോ എന്നിവകള്‍ക്കു പുറമേ അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ഈ പരിശീലന കേന്ദങ്ങള്‍ സ്വകാര്യ മേഖലയിലാവും വരിക. 12-ാം ക്ലാസ് പാസായി 5 വര്‍ഷം ഡ്രൈവിംഗ് പരിചയമുളളവര്‍ക്കാണ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്‍കുക. മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച അംഗീകൃത സര്‍ട്ടിഫിക്കറ്റുളള വ്യക്തികള്‍ കൂടിയായിരിക്കണം അപേക്ഷകര്‍. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും മുന്‍ഗണനയുണ്ട്.
പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബ്ബന്ധമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ്സ് മുറിയും ഒപ്പം കമ്പ്യൂട്ടര്‍, മള്‍ട്ടിമീഡിയ, പ്രൊജക്ടര്‍,ബ്രോഡ്ബാന്റ് കണക്ടിവിറ്റി ,ബയോ മെട്രിക്ക് അറ്റന്റന്‍സ് തുടങ്ങിയ സൗകര്യങ്ങളും വേണം. കയറ്റവുംഇറക്കവും അടക്കം പരിശീലിപ്പിക്കാനുളള ഡ്രൈവിംഗ് ട്രാക്കും വര്‍ക്കുഷോപ്പും നിര്‍ബ്ബന്ധമാണ്. ഈ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കുകയുളളു.അഞ്ചു വര്‍ഷത്തേക്കാണ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുക. അതിന് ശേഷം പുതുക്കാനുളള അവസരം ഉണ്ട്.
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂറുമാണ് ക്ലാസ്സ്. തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിംഗ് തിയറി ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്,പബ്ലിക്ക് റിലേഷന്‍, പ്രഥമ ശുശ്രൂഷ, ഇന്ധന ക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസ്സില്‍ പൊതുവായുണ്ടായിരിക്കുന്നത്. ഹെവി വാഹനങ്ങളുടെ കാര്യത്തില്‍ തിയറി,എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുളള ബോധവല്‍ക്കരണവും വാഹന റിപ്പയറും ഉള്‍പ്പെടുത്തിയട്ടുണ്ട്. ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടിമൂലം കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.



