വാഷിംഗ്ടൺ: കാര്‍ഷകനിയമത്തിനെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തില്‍ പ്രതികരണമറിയിച്ച് അമേരിക്കന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ആദ്യ ഔദ്യോഗിക പ്രതികരണവുമായി വൈറ്റ്ഹൗസ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കും പിന്തുണയറിയിച്ച അമേരിക്ക പക്ഷേ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും കൂട്ടിച്ചേര്‍ത്തു. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും സമരസ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെടണമെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് യുഎസ് മാധ്യമവക്താവ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെ പിന്തുണച്ചുകൊണ്ടുതന്നെ കര്‍ഷകസമരത്തെ സര്‍ക്കാര്‍ നേരിടുന്ന രീതിയോട് അമേരിക്ക വിയോജിപ്പ് രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ഇന്ത്യന്‍ സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു വേണ്ടതെന്നും അമേരിക്ക പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് വിപണി വിപുലീകരിക്കാന്‍ സഹായവും പ്രോത്സാഹനവും നല്‍കാന്‍ ശ്രമിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്ക അറിയിച്ചു.



