കർഷക സമരഭൂമിയിലേക്കുളള ജലവിതരണം നിർത്തി യു പി സർക്കാർ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകര്‍ക്ക് എതിരായുള്ള നടപടികള്‍ ശക്തമാക്കി യുപി സര്‍ക്കാര്‍. കഴിഞ്ഞദിവസം രാത്രി വൈദ്യുതി വിതരണം വിച്ഛേദിച്ചതിനു പിന്നാലെ ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചു.

ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ തമ്പടിച്ച കര്‍ഷകരോട് എത്രയും വേഗം സ്ഥലം കാലിയാക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെയാണ് നടപടി.

അതേസമയം, സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. 20 കര്‍ഷക നേതാക്കള്‍ക്ക് എതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുമെന്നും പോലിസ് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് കര്‍ഷക സംഘടന നേതാക്കള്‍ക്കെതിരേ കടുത്ത നടപടിയിലേക്ക് പോലിസ് നീങ്ങിയത്. മേധാ പട്കര്‍, യോഗേന്ദ്ര യാദവ് അടക്കം 37 നേതാക്കള്‍ക്ക് എതിരേ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നേതാക്കള്‍ നടത്തിയ ആഹ്വാന പ്രകാരമാണ് ചെങ്കോട്ടയിലുള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് പോലിസ് വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →