മുംബൈ: ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ബാർക്ക് സി.ഇ.ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരോട് ആരാഞ്ഞിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എങ്ങനെ അർണബ് ഗോസ്വാമിക്ക് ലഭിച്ചുവെന്നും പത്രസമ്മേളനത്തിൽ അനിൽ ദേശ്മുഖ് ചോദിച്ചു
”വാട്സ്ആപ്പ് ചാറ്റ് ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് ഗോസ്വാമിക്ക് നേരത്തെ അറിയുമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കും, പ്രതിരോധ മന്ത്രിക്കും ആർമി ചീഫിനും മാത്രം അറിയുന്ന ഇത്തരം അതീവ രഹസ്യ വിവരങ്ങൾ എങ്ങിനെയാണ് അർണബിന് ലഭിച്ചത് എന്നതിൽ കേന്ദ്ര സർക്കാർ ഉത്തരം പറയണം,” അനിൽ ദേശ്മുഖ് പറഞ്ഞു.
ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്,1923 ഉപയോഗിച്ച് അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നത് ഞങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

