മുണ്ടക്കയം: മുണ്ടക്കയത്ത മുറിയില്‍ പൂട്ടിയിട്ടിരുന്ന നിലയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ മകന്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വണ്ടന്‍പതാല്‍ തൊടിയിൽ വീട്ടില്‍ പൊടിയന്‍ (80) മരിച്ച സംഭവത്തിലാണ് മകന്‍ അറസ്റ്റിലായത്.
പൊടിയന്റെ ഭാര്യ അമ്മിണി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് . ദിവസങ്ങളായി പൊടിയന്‍ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . കുടലില്‍ ആഹാരത്തിന്റെ അംശമേ കണ്ടെത്താനായില്ല. കൈക്ക് സ്വാധീനക്കുറവുളള പൊടിയന് തനിയെ ആഹാരം കഴിക്കാനാവില്ല. അമ്മിണിക്ക് മാനസിക പ്രശ്‌നമുളളതിനാല്‍ മകനാണ് ആഹാരം നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള അമ്മിണിയുടെ നില മെച്ചമായിട്ടുണ്ട്. ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് തല്‍ക്കാലം മാറ്റിയേക്കും.
ഇളയമകന്‍ റെജിയോടൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികള്‍ ജനലിലൂടെ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്.മുറിക്കുളളില്‍ ആരും കയറാതിരിക്കുന്നതിനായി വാതില്‍ക്കല്‍ പട്ടിയെ കെട്ടിയിട്ട നിലയിലായിരുന്നു.
ഇതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ഇവിടേക്ക് കയറാതായി. റെജി താമസിക്കുന്ന മുറിയില്‍ മാംസാഹാരം ഉള്‍പ്പടെയുളളവ പാചകം ചെയ്ത നിലയില്‍ ഉണ്ടായിരുന്നു.

