ലണ്ടൻ: ബീവറേജിൽ പോയി ക്യൂ നിൽക്കാതെ ബാറിലോ കളള് ഷാപ്പിലോ കയറി രണ്ടെണ്ണം വീശാതെ നല്ല മദ്യലഹരി കിട്ടുന്ന ഒരു അവസ്ഥയെ കുറിച്ച് സങ്കൽപിച്ചു നോക്കൂ, നാട്ടിലെ മദ്യപാനികൾക്കെല്ലാം അസൂയയുണ്ടാക്കുന്ന അത്തരത്തിലൊരു രോഗമുണ്ട് ബ്രിട്ടനിലെ സഫോക്കിലെ ലോസ്റ്റോഫ്റ്റിൽ നിന്നുള്ള നിക്ക് കാർസൺ എന്ന 62 കാരന്. കാർബോഹൈഡ്രേറ്റുള്ള എന്ത് കഴിച്ചാലും നിക്കിന് ലഹരി കിട്ടും. ഇദ്ദേഹത്തിൻ്റെ വയറിനകത്ത് വച്ച് കാർബോഹൈഡ്രേറ്റ് നല്ല ഒന്നാം തരം ആൽക്കഹോളായി മാറും. ഓട്ടോ ബ്രൂവറി സിൻഡ്രോം (എബിഎസ്) എന്നാണ് ഈ അപൂർവ അസുഖത്തിൻ്റെ പേര്. ഒരു തുള്ളി മദ്യം പോലും കഴിക്കാതെ നിക്കിന് മദ്യലഹരിയിലാകാൻ സാധിക്കും.
കേൾക്കുമ്പോൾ വളരെ രസകരമായി തോന്നാമെങ്കിലും, ഒരു കഷണം കേക്ക് കഴിച്ചാലും കുറച്ച് മിനിറ്റിനുള്ളിൽ നിയമപരമായ ഡ്രൈവിംഗ് പരിധിയെക്കാൾ മൂന്നിരട്ടി മദ്യ ലഹരി നിക്കിനുണ്ടാകും. ഈ അവസ്ഥ ഭയാനകമാണ്.
ഏകദേശം 20 വർഷം മുമ്പ് ജോലിസ്ഥലത്ത് വച്ച് ശക്തമായ ചില രാസവസ്തുക്കൾ പ്രയോഗിച്ചതിന് ശേഷമാണ് നിക്കിന് ഈ അവസ്ഥ ഉണ്ടായത്.
നിക്കിൻ്റെ ഭാര്യ കാരെൻ ഈ വിചിത്രരോഗത്തെ കുറിച്ച് ഒരു ടെലിവിഷൻ പരിപാടിയിൽ അറിഞ്ഞതിന് ശേഷമാണ് നിക്കിനും ഈ രോഗാവസ്ഥയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
“ഞാൻ അടിസ്ഥാനപരമായി ഒരു മദ്യപാനിയായിത്തീർന്നിരിക്കുന്നു, അല്പം പഞ്ചസാരയോ കാർബോഹൈഡ്രേറ്റോ കഴിക്കുന്നത് എന്നെ പെട്ടെന്ന് മദ്യലഹരിയിലാക്കും. എല്ലാത്തരം ഭക്ഷണങ്ങളിലും കാർബോ ഹൈഡ്രേറ്റ് ഉള്ളതിനാൽ വലിയ ബുദ്ധിമുട്ടാണ്” നിക്ക് പറഞ്ഞു.
“ഒരു കേക്ക് കഴിച്ചാലും മിനിറ്റുകൾക്കുള്ളിൽ എനിക്ക് ഡ്രൈവിംഗ് പരിധിയെക്കാൾ മൂന്നിരട്ടി വരെ ലഹരിയുണ്ടാകുന്നു. ഇത് വളരെ ഭയാനകമാണ്. ഓർമയെ പോലും ബാധിക്കുന്നു. ഞാൻ പലപ്പോഴും അർത്ഥമില്ലാതെ സംസാരിക്കുകയും ലക്ഷ്യമില്ലാതെ ചുറ്റിനടക്കുകയും ചെയ്യുന്നു. ”അദ്ദേഹം വിശദീകരിച്ചു.
“എനിക്ക് വിക്ടോറിയ സ്പോഞ്ച് കേക്കിനായി ഭയാനകമായ ആസക്തി ഉണ്ടായിത്തുടങ്ങി, ഇത് പരിഹാസ്യമാണ് ” നിക്ക് പറഞ്ഞു.

