റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും

January 7, 2021 - 10:18 pm

ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പക്ഷിപ്പനിയില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര അവലോകന യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ഒരു മുട്ടയ്ക്ക് അഞ്ച് രൂപയും അറുപത് ദിവസത്തില്‍ താഴെ പ്രായമായ പക്ഷിക്ക് 100 രൂപയും അറുപത് ദിവസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ജില്ലയില്‍ ഇതുവരെയുള്ള കള്ളിംഗ് ജോലികള്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി പറഞ്ഞു. 37656 പക്ഷികളെയാണ് ഇതുവരെ ജില്ലയില്‍ കള്ളിംഗിലൂടെ നശിപ്പിച്ചത്. നേരത്തെ 23857 പക്ഷികള്‍ ജില്ലയില്‍ ചത്തു. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ 61513 പക്ഷികളെയാണ് നഷ്ടപ്പെട്ടതായി കണക്കാക്കുന്നത്. ജില്ലയില്‍ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കള്ളിംഗ് നടത്തിയ സ്ഥലങ്ങളിലെ സാനിറ്റേഷന്‍ ജോലികള്‍ ഇന്ന് (07.01.2021) കൊണ്ട് പൂര്‍ത്തിയാക്കും. കേന്ദ്ര മാനദണ്ഡ പ്രകാരം പക്ഷിപ്പനി കണ്ടെത്തിയ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കിയത്. താറാവിനെ മാത്രമല്ല, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന കോഴികള്‍, അലങ്കാര- വളര്‍ത്ത് പക്ഷികള്‍ ഉള്‍പ്പടെയുള്ളവയെ കള്ളിംഗിലൂടെ നശിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ശേഷിക്കുന്ന കള്ളിംഗും സാനിറ്റേഷന്‍ ജോലികളും വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കാന്‍ മന്ത്രി ആര്‍.ആര്‍.റ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ നിലവിലുള്ള 19 റാപ്പിഡ് റെസ്പോണ്‍സ് ടീമുകളുടെ സഹായത്തോടെയാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷികളെ കള്ളിംഗിനായി ഏറ്റെടുക്കുമ്പോള്‍ കൃത്യമായി മഹ്സര്‍ തയ്യാറാക്കി പക്ഷികളുടെ എണ്ണവും ഉടമസ്ഥരുടെ വിവരങ്ങളും കൃത്യമായി സൂക്ഷിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ പക്ഷികളില്‍ സ്ഥിരീകരിച്ച ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ല. വൈറസിന് രൂപ മാറ്റ സാധ്യത ഉള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പത്ത് ദിവസം സമീപ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തും. പക്ഷിപ്പനി സംബന്ധിച്ച കൂടുതല്‍ വിവിരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായുള്ള കേന്ദ്ര സംഘം വ്യാഴാഴ്ച സംസ്ഥാനത്തെത്തും. നിരീക്ഷണം ശക്തമാക്കണമെന്നും കൂടുതല്‍ സ്ഥലത്തേക്ക് പക്ഷിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ദേശാടനപക്ഷികള്‍ ചത്തു വീഴുന്നുണ്ടോയെന്ന് നിരീക്ഷണം നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ചുതലപ്പെടുത്തി. ഇങ്ങനെ കണ്ടെത്തിയാല്‍  സാമ്പിളുകള്‍ എടുക്കും. സമാന സ്വഭാവത്തില്‍ മറ്റെവിടെയെങ്കിലും പക്ഷികള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കാന്‍ ജില്ല മൃഗ സംരക്ഷണ ഓഫീസെ ചുമതലപ്പെടുത്തി. കള്ളിംഗും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരാഴ്ച കൂടി നിരീക്ഷണം തുടരും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *