മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കുടുംബം ഉപഭോക്തൃ കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ട രിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ കേസ്. ഉപഭോക്തൃ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. 84 ലക്ഷം രൂപ നഷ്ടരിഹാരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ , തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എംഎസ് ഷര്‍മദ് ,എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് കേസ്.

ചികിത്സ നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അത് നല്‍കിയില്ല, രോഗിയുടെ ആരോഗ്യ സ്ഥിതി മോശമായിട്ടും ചികിത്സയും പരിചരണവും നിഷേധിച്ചു. കുടുംബത്തിന് അത്താണിയാകേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജാശുപത്രിയിലെ പരിചരണത്തില്‍ വീഴ്ച പറ്റിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടും അതിന്റെ തുടര്‍ച്ചയായി ഡോ.അരുണയെ ഉള്‍പ്പടെ സസ്‌പ്പെന്റ് ചെയ്ത നടപടിയും വാദി ഭാഗത്തിന്റെ നിലപാടിന് ശക്തി പകരും. മെഡിക്കല്‍ കോളേജാശുപത്രിയിലെ ചികിത്സക്കുശേഷം തലയോട് ചേര്‍ന്ന ഉറച്ചുപോയ കൈകള്‍ മറ്റൊരാശുപത്രിയിലെ ചികിത്സയിലൂടെ പൂര്‍വ്വ സ്ഥിതിയിലാക്കിയ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കുന്നുണ്ട്. കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ഡോ.അരുണയുടെ മറുപടി. സര്‍ക്കാരും പ്രതിയായ കേസില്‍ കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും പ്രസക്തമാണ് .

ജോലിക്കുപോയി മടങ്ങിയെത്തുമ്പോള്‍ വീണ് പരിക്കേറ്റ അനില്‍കുമാറിനെ കോവിഡ് ബാധിച്ചതോടെയാണ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ് ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോള്‍ മുറിവില്‍ പുഴുവരിച്ചു തുടങ്ങിയിരുന്നു. പിന്നീട് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ ചികിതസയിലാണ് അനില്‍കുമാര്‍ ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. ഡോ. അരുണയെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ ഡോക്ടര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →