കൊച്ചി: ഹൈജംപില്‍ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെയും മലയാളിയുടെയും അഭിമാന താരം അഞ്ജു ബോബി ജോര് ജിൻ്റെ വെളിപ്പെടുത്തൽ കൗതുകം കലർന്ന ഞെട്ടലോടെയാണ് രാജ്യത്തെ കായിക പ്രേമികൾ ഏറ്റെടുക്കുന്നത് .
കഠിനാധ്വാനത്തിലൂടെ കായികലോകത്ത് നേട്ടങ്ങള്‍ കൊയ്ത
അഞ്ജു ഉയരങ്ങൾ താണ്ടിയത് ഒരു വൃക്കയുമായിട്ടാണത്രേ. ജന്മനാ തനിക്ക് ഒരു വൃക്കയേ ഉള്ളുവെന്ന് ട്വിറ്ററിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജു ബോബി ജോർജ്.
ഹൈജംപിലെ ഉയരങ്ങള്‍ അഞ്ജു താണ്ടിയത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടു കൊണ്ടാണ്. തനിക്ക് വേദനസംഹാരികള്‍ അലര്‍ജിയായിരുന്നു. ഒരു കാലിന് പരിക്കുണ്ടായിരുന്നു. ഈ പരിമിതികളെല്ലാം മറികടക്കാൻ സഹായിച്ചത് തന്നെ പരിശീലകന്റെ കഴിവ് കൊണ്ടുകൂടിയാണെന്നും അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ഉള്‍പ്പടെ ടാഗ് ചെയ്തുകൊണ്ടാണ് അഞ്ജു തൻ്റെ വെളിപ്പെടുത്തൽ നടത്തിയത്. അഞ്ജുവിനെ പ്രശംസിച്ചുകൊണ്ടു മന്ത്രി കിരണ്‍ റിജിജു ഉടൻ തന്നെ രംഗത്തു വരികയും ചെയ്തു.

