ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നതില്‍, കൂട്ടുപ്രതിയുടെ അപ്പീലില്‍ തീരുമാനമുണ്ടായിട്ടില്ല എന്നത് എങ്ങനെയാണ് കാരണമാവുന്നതെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. 1995 ല്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ബല്‍വന്ത് സിംഗ് രാജോവാനയുടെ ദയാഹര്‍ജി കേന്ദ്രം ഇക്കാരണം ചൂണ്ടികാട്ടി വൈകിപ്പിക്കുന്നതിനേയാണ് കേന്ദ്രം ചോദ്യം ചെയ്തത്.
വധശിക്ഷ വിധിക്കപ്പെട്ട രാജോവാന 25 വര്‍ഷമായി ജയിലിലാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 പ്രകാരമുള്ള സിങിന്റെ ദയാഹര്‍ജി എട്ട് വര്‍ഷമായി പെന്‍ഡിങ്ങിലാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് രാഷ്ട്രപതി മാപ്പ് നല്കാന് തീരുമാനിച്ചു കഴിഞ്ഞാല്‍, കൂട്ടുപ്രതികളുടെ അപ്പീല്‍ നടപടികള്‍ വൈകിപ്പിക്കുന്നതിന് ഒരു കാരണമായിരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
1995ല്‍ പഞ്ചാബ് സിവില്‍ സെക്രട്ടറിയേറ്റിന് പുറത്ത് നടന്ന സ്ഫോടനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പോലീസ് കോണ്‍സ്റ്റബിളായ ബല്‍വന്ത് സിംഗ് രാജോവാനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.2012 മാര്‍ച്ച് 31നാണ് രാജോവാനയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിഖ് മതസംഘടനയായ ശിരോമോണി ഗുരുദ്വാര പ്രഭാണ്ടക് കമ്മിറ്റി സമര്‍പ്പിച്ച കാരുണ്യ അപേക്ഷയില്‍ മാര്‍ച്ച് 28ന് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.

