കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യാഴാഴ്ച (26/11/20) തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാകില്ല.
ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാനാകൂ. നവംബർ 30-ാം തിയതിയാണ് ചോദ്യം ചെയ്യേണ്ടത്. രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ – 5 മണി വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി.
ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റ് നടത്തണം.
പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത് എന്നും ചികിത്സ തടസപ്പെടുത്തരുത് എന്നും കോടതി നിർദേശം നൽകി.
ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നൽകണം. ചോദ്യം ചെയ്യൽ സമയത്ത് മൂന്ന് ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകണമെന്നും കോടതി പറഞ്ഞു.

