കൊച്ചി: മുന്‍കൂട്ടി ലിസ്റ്റ് തയ്യാറാക്കി യുഡിഎഫ് നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലാരിവട്ടം പാലം കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
“ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതാണ്. ഇബ്രാഹിം കുഞ്ഞിനെതിരായ കേസില്‍ അന്വേഷണം നേരത്തെ പൂര്‍ത്തിയായതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് ബാലന്‍സ് ചെയ്യാന്‍ സര്‍ക്കാര്‍ കളിക്കുന്ന നാടകമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ” കുഞ്ഞാലികുട്ടി പറഞ്ഞു.
അറസ്റ്റ് ഉണ്ടാവുമെന്ന് തങ്ങള്‍ക്ക് വിവരമുണ്ടായിരുന്നു. അറസ്റ്റിനായി രണ്ടു മൂന്നു ദിവസങ്ങളായി യോഗങ്ങള്‍ നടന്നു. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്.
ഇടതുമുന്നണിക്ക് ഇത് വലിയ നഷ്ടമുണ്ടാക്കും. അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ അപ്പോള്‍ ചെയ്യണമായിരുന്നു. തോന്നുമ്പോള്‍ പറ്റില്ല.
പാലം പൊളിഞ്ഞതിന് മന്ത്രിയെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്നും കുഞ്ഞാലികുട്ടി ചോദിച്ചു. രാഷ്ട്രീയമായും നിയമപരമായും ഈ അറസ്റ്റിനെ നേരിടുമെന്നും മുസ്ലീം ലീഗ് പ്രതികരിച്ചു.

