കൽപറ്റ: കൊവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വയനാട്ടിൽ നിന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് . കോവിഡ് വന്ന് പോയവരിൽ ശ്വാസകോശ പ്രശ്നങ്ങളും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലെ പ്രാഥമിക പരിശോധനാ ഫലങ്ങളാണ് ഇതിന് ആധാരമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിൽ കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണവും കിതപ്പും കണ്ടെത്തി. 140 ലേറെപ്പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കോവിഡ് ഭേദമായിട്ടും 14 ശതമാനം പേര്‍ക്കും ശ്വാസംമുട്ടല്‍ ഉണ്ടെന്നും രോഗം ഭേദമായ നൂറില്‍ ഏഴു പേര്‍ക്ക് വീതം എന്ന കണക്കില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി. പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാമെന്ന് നേരത്തേ മുന്നറിയിപ്പുള്ള കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് വിവരങ്ങൾ.
വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ 7 പേർക്ക് ഗുരുതര ശ്വാസകോശ പരിക്കുകൾ കണ്ടെത്തി. 5 പേരിൽ കാഴ്ച്ച പ്രശ്നങ്ങൾ വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് ഭേദമായ പ്രമേഹ രോഗികളില്‍ കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതെല്ലാം മുന്‍ നിര്‍ത്തി കോവിഡ് മുക്തരിലെ മരണ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേക കണക്കെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

