കൊച്ചി: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ള വിദ്യാർത്ഥിനിക്ക് എൻ സി സി പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ ഹൈക്കോടതി. ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവർക്ക് എൻ സി സി പ്രവേശനത്തിന് നിലവിൽ വ്യവസ്ഥയില്ലന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ട്രാൻസ് ജൻഡർ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ട്രാൻസ് ജൻഡർ വിഭാഗത്തിൽ കോളേജ് പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. എൻസിസി യിൽ ചേരാൻ അപേക്ഷ നല്കിയെങ്കിലും അവസരം നിഷേധിച്ചെന്നാണ് ഹിനയുടെ പരാതി.
എൻസിസി യിൽ ഈ മാസം 30 വരെ ഒരു സീറ്റ് ഒഴിച്ചിടാൻ കോടതി കോളേജിനോട് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.