മൈസൂർ: സേവ് ദ ഡേറ്റ് ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂർ സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. 2020 നവംബര്‍ 22 ന് നിശ്ചയിച്ച വിവാഹത്തിന് മുന്നോടിയായാണ് ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ 9 – 11-2020 ന് ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്.
വരനും വധുവും കുട്ട വഞ്ചിയിൽ സഞ്ചരിക്കുന്ന വിധമാണ് ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തത്. കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോര്‍ട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകള്‍ താമസക്കാര്‍ക്ക് മാത്രമെ നല്കു എന്നിവര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തതെന്നാണ് വിവരം.
കുടുംബവുമൊത്ത് ആദ്യം ഇവർ നദി കടന്നു. തുടർന്ന് ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയില്‍ സഞ്ചരിക്കാനിറങ്ങുകയായിരുന്നു.
കുടുംബാംഗങ്ങള്‍ ഇരുവരുടെയും ചിത്രങ്ങൾ പകര്‍ത്താന്‍ തുടങ്ങി. ഇതിനിടെ യുവാവ് വഞ്ചിക്കുള്ളില്‍ എഴുന്നേറ്റ് നില്ക്കാന് ശ്രമിച്ചതാണ് മരണത്തിൽ കലാശിച്ചത്.നില തെറ്റിയ വഞ്ചി മറിയുകയായിരുന്നു. നീന്തല്‍ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താണു. വഞ്ചി തുഴഞ്ഞിരുന്നയാള്‍ നീന്തി കരയ്ക്കു കയറി.അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കുട്ടവഞ്ചി മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ പതിവായതോടെ
പൊലീസ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
അവഗണിക്കുന്നവർക്ക് കര്‍ശന നടപടിയെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.



