പട്ടികവർഗ യുവാവിന് ഉപരിപഠനത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച തഹസിൽദാർക്കെതിരെ കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം , നടപടിക്ക് ശുപാർശ ചെയ്ത് പട്ടികജാതി- പട്ടിക ഗോത്രവർഗ കമ്മീഷൻ

കല്‍പ്പറ്റ: പട്ടികവർഗ യുവാവിന് ഉപരിപഠനത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച വൈത്തിരി തഹസിൽദാർക്കെതിരെ കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം ആവശ്യപ്പെട്ടു. വയനാട് മുട്ടില്‍ അമ്പുകുത്തി കാവനാല്‍ ഡോ. വി.പി അഭിജിത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച വൈത്തിരി തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ തന്നെ നിർദേശിച്ച സാഹചര്യത്തിൽ തഹസില്‍ദാര്‍ ഹാരിസിനെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം(1989) പ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം നേതാക്കളായ കെ അമ്മിണി, എ.എസ്. മല്ലിക, എഗ.എസ് ബീന എന്നിവര്‍ ആവശ്യപ്പെട്ടു.

പട്ടികവര്‍ഗ വിത്തിൽ പെട്ട ഡോ.അഭിജിത്തിന് ഉപരി പഠനത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന പരാതിയില്‍ തഹസില്‍ദാര്‍ക്കെതിരെ നടപടിക്ക് പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ശുപാര്‍ശ നൽകിയിരുന്നു. വൈത്തിരി തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ് തല്‍സ്ഥാനത്ത് തുടരുന്നത് ശരിയാണോയെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഉത്തരവിട്ടത്. വിഷയത്തില്‍ ഊര് ട്രസ്റ്റ് സെക്രട്ടറി ഡോ. കെ.ടി റെജികുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടിയുണ്ടായത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അഭിജിത് എം.ഡി പഠനത്തിനാണ് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. തഹസില്‍ദാര്‍ തടസ്സമുന്നയിച്ചതിനെ തുടര്‍ന്ന് വയനാട് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. തുടര്‍ന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് നിഷേധിക്കാതെ ഉപാധികളോടെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രം മാതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇതുപ്രകാരം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാതീയമായി അപമാനിച്ചുവെന്നുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന് പരാതി നല്‍കിയത്.

ഹിന്ദു കുറുമ വിഭാഗക്കാരിയായ ജാനകിയാണ് അഭിജിത്തിന്റെ മാതാവ്. പിതാവ് പീറ്റര്‍ ക്രിസ്തുമതത്തിലുള്‍പ്പെട്ട കത്തോലിക്ക വിഭാഗക്കാരനായിരുന്നു. ഇപ്പോള്‍ ഇദ്ദേഹം പ്രകാശന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദുവായി ജീവിക്കുകയാണ്. നിലവിലുള്ള നിയമ പ്രകാരം പിതാവിന്റെ ജാതിയാണ് പരിഗണിക്കുകയെന്നാണ് തഹസില്‍ദാര്‍ അറിയിച്ചത്. 2008 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാതാവിന്റെ സാമുദായിക സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്ത് മാത്രമെ മാതാവിന്റെ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ കഴിയൂകയുള്ളു.

എന്നാൽ, ജാനകി സര്‍ക്കാര്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സായതിനാല്‍ സാമുദായിക സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളതായി കാണുവാന്‍ കഴിയുന്നില്ലെന്നായിരുന്നു തഹസില്‍ദാര്‍ റിപ്പോര്‍ട്ട്.

അതേസമയം പട്ടിക വര്‍ഗ്ഗക്കാരുടെ സാമൂഹ്യ അടിമത്തവും അവശതയും മനസിലാക്കുന്നതില്‍ വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ പരാജയപ്പെട്ടുവെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. മാതാവ് ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ആയതിനാല്‍ സാമ്പത്തികമായി ഉന്നത നിലയിലാണെന്ന തഹസില്‍ദാരുടെ കണ്ടെത്തല്‍ സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. പ്രസ്തുത തസ്തിക ഒരു നോണ്‍ ഗസറ്റഡ് തസ്തികയാണ്. താഴ്ന്ന സാമ്പത്തിക വരുമാനമാണ് കുടുംബത്തിനുള്ളതെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. 2008 നവംബര്‍ 20 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അവസാന ഖണ്ഡികയില്‍ പറയുന്ന ഒരു ഭാഗമെടുത്ത് തഹസിൽദാർ വ്യാഖ്യാനിക്കുകയായിരുന്നു.

പട്ടികജാതി പട്ടിക വര്‍ഗ പരിഗണനക്ക് സാമ്പത്തിക മാനദണ്ഡം ഇന്ത്യയില്‍ ഒരിടത്തും ബാധകമാക്കിയിട്ടില്ല. മുന്‍പ് കോടതി മുന്‍പാകെ വന്ന ചില കേസുകളിലും 2005 ഓഗസ്റ്റ് 10 ലെ വിധിയിലും സാമ്പത്തിക മാനദണ്ഡം അംഗീകരിച്ചിട്ടില്ല. തന്‍മൂലം ഈ ഉത്തരവ് ഭേദഗതി ചെയ്ത് ‘സാമ്പത്തിക പിന്നോക്കാവസ്ഥ’ എന്ന വാക്ക് അടിയന്തിരമായി സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →