വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമ പോരാട്ടത്തിനിറങ്ങിയ ഡോണാള്‍ഡ് ട്രംപ് മിഷിഗണ്‍, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ നല്‍കിയ ഹര്‍ജികള്‍ കോടതികള്‍ തള്ളി. പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് പരാതി നൽകിയത്.
എണ്ണുന്ന ബാലറ്റുകള്‍ നിയമവിധേയമല്ലെന്നതിനുള്ള ഒരു തെളിവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഹാജരാക്കിയിട്ടില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. അതിനാൽ വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന ആവശ്യം നിരസിക്കുകയാണെന്നും ഹര്‍ജി തള്ളുകയാണെന്നും ജോര്‍ജിയയില്‍ ജഡ്ജി ജെയിംസ് എഫ് ബാസ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ പരാതി അടിസ്ഥാന രഹിതമാണെന്ന് മിഷിഗണ്‍ കോടതിയും വ്യക്തമാക്കി. പെന്‍സില്‍വാനിയയിലും നെവാഡയിലും ട്രംപ് പക്ഷം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ബൈഡന്‍ ജയിച്ച വിസ്കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നും ആവശ്യമുന്നയിച്ചു.

