കൊച്ചി: ആദ്യ 10 തവണ നയതന്ത്ര പാഴ്‌സലില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്ണ്ണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് ഹൈദരാബാദ് സ്വദേശി രതീഷാണെന്ന് എന്‍ഐഎ കണ്ടെത്തി. കേസ് എന്‍ഐഎ ഏറ്റെടുത്ത ഉടന്‍ രതീഷിനെ സൗദി അറേബ്യയിലേക്ക് കടത്തിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
മാവോയിസ്റ്റുകളുമയി ബന്ധമുളള ഇയാളെ രാജുവെന്ന പേരിലാണ് റമീസും ജലാലും അടക്കുുളള പ്രതികള്‍ക്ക് അറിയാവുന്നത്. റമീസിന്‍റെ മൊഴികള്‍ പ്രകാരം രാജുവിനെ കേസില്‍ 29-ാം പ്രതിയാക്കിയിട്ടുണ്ട് . ദുബായിയില്‍ നിന്നെത്തിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന റബിന്‍സ് ഹമീദിന്‍റെ മൊഴികളില്‍ നിന്നാണ് രാജുവും രതീഷും ഒരാളാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.
ഹൈദരാബാദിലെ ജ്വല്ലറികളുമായി ബന്ധമുളള ആളല്ല ഇയാളെന്നാണ് എന്‍ഐഎയുടെ നിഗമനം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വിദേശ യാത്രയ്ക്ക് നിയന്ത്രണമുണ്ടായിരിക്കെ ഇയാളെ സൗദി അറേബ്യയിലേക്ക് കടത്തിയ രീതിയും സംശയം ജനിപ്പിക്കുന്നതാണ് . ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ആളെകണ്ടെത്താനാണ് എന്‍ഐഎ ശ്രമിക്കുന്നത്.
നയതന്ത്ര ബാഗില്‍ ഒളിപ്പിച്ചുകടത്തുന്ന സ്വര്‍ണ്ണം കൈപ്പറ്റാന്‍ രാജു ആളുകളെ അയച്ചിരുന്നതും പ്രത്യേക രീതിയിലാണ്. ആളെ നിയോഗിക്കും മുമ്പ് ഇന്ത്യന്‍ കറന്‍സി നോട്ടിന്‍റെ പടം റമീസിന് ടെലഗ്രാം മെസഞ്ചരില്‍ അയച്ചുകൊടുക്കും. വരുന്ന ആള്‍ അതേ കറന്‍സി നോട്ട് കാണിച്ചാല്‍ മാത്രം സ്വര്‍ണ്ണം കൈമാറാനായിരുന്നു നിര്‍ദ്ദേശം. ഈ സ്വര്‍ണ്ണത്തിനുളള പണം റാക്കറ്റിന് ലഭിച്ചിരുന്നത് ദുബായിലാണ്.

