വാഷിംഗ്ടൺ: ചൈനയിൽ ഡൊണാൾഡ് ട്രംപിന് ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തലിൽ റിപ്പബ്ലിക്കൻ ക്യാമ്പ് അക്ഷരാർത്ഥത്തിൽ വെട്ടിലായി. ഒരു പത്ര വാർത്തയെ ഉദ്ധരിച്ച് ജോ ബൈഡൻ്റെ മകനെതിരെ അഴിമതിയാരോപണമുയർത്തിക്കൊണ്ടു വന്ന ട്രംപിനെ വലിയ പ്രതിരോധത്തിലാക്കുന്നതായിരുന്നു ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തൽ.
ട്രംപിന് ചൈനയിൽ നിക്ഷേപമിറക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ചൈനയിൽ അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നുമായിരുന്നു ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയത്. ട്രംപിൻ്റെ നികുതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ടൈംസിൻ്റെ റിപ്പോര്‍ട്ട്. ചൈന കൂടാതെ ബ്രിട്ടന്, അയർലാൻഡ് എന്നിവിടങ്ങളിലും ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
അമേരിക്കയിൽ രണ്ടാമൂഴം പ്രതീക്ഷിച്ചിരിക്കുന്ന ട്രംപ് കോവിഡ് മഹാമാരി രാജ്യത്ത് ശക്തിപ്രാപിച്ചതിന് പിന്നാലെ നിരന്തരം ചൈനക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എതിർ സ്ഥാനാർഥി ജോ ബൈഡന് ചൈനയോട് മൃദു സമീപനമാണെന്നും അദ്ദേഹം പ്രചാരണങ്ങളിൽ പറഞ്ഞിരുന്നു. ചൈനീസ് കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും യു.എസ് കമ്പനികൾ അവരുമായി വ്യാപാരത്തിലേർപ്പെടുന്നത് ശക്തമായി എതിർക്കുകയും ചെയ്യുന്ന പ്രസിഡൻറിന് പുതിയ റിപ്പോർട്ട് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചൈനയിൽ അടക്കം പല വിദേശരാജ്യങ്ങളിലും ട്രംപിന് ആഡംബര ഹോട്ടൽ ശൃംഖലകളുണ്ട്. 2012 മുതൽ ട്രംപിൻ്റെ ചൈനീസ് അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ഷാങ്ഹായിലുള്ള ട്രംപ് ഇൻറര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്മെൻറ് എൽ.എൽ.സി എന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ നിന്ന് 2013നും 2015നും ഇടയില്‍ 1.8 ലക്ഷം യു.എസ് ഡോളര്‍ നികുതിയായി മാത്രം ചൈനയിൽ അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രാദേശിക നികുതികള്‍ അടയ്ക്കാന്‍ വേണ്ടിയാണ് ചൈനയില്‍ ട്രംപ് ഓര്ഗനൈസേഷന് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് കമ്പനി വക്താവ് അലന് ഗാര്‍ടന്‍ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി. 2015 ഓടു കൂടി പദ്ധതി നടക്കില്ലെന്ന് ആയതോടെ ബാങ്ക് അക്കൗണ്ട് നിര്‍ജീവമായി. എന്നാൽ ഏതു ബാങ്കിലാണ് അക്കൗണ്ട് ഉള്ളത് എന്ന് ഇദ്ദേഹം വെളിപ്പെടുത്തിയില്ല.

