ന്യൂഡെൽഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. കശ്മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണ്’, ചിദംബരം ട്വീറ്റ് ചെയ്തു.
നിയമവിരുദ്ധമായ നടപടിയാണ് ആഗസ്റ്റ് അഞ്ചിന് നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളെ വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് (15/10/2020) കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ പീപ്പിള്‍സ് അലയന്‍സ് എന്ന സഖ്യം രൂപീകരിച്ചത്.
കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.ഐ.എം) എന്നിവരാണ് പങ്കെടുത്തത്.